Tuesday, August 11, 2009

ഓണം

എനിക്കുമുണ്ട് ഓണത്തെക്കുറിച്ച് കുറെ നല്ല ഓര്‍മ്മകള്‍ . അച്ചുസ്‌ പറഞ്ഞ പോലെ ഉപ്പേരി നാലായി വറുത്തത് നാലഞ്ചു ദിവസങ്ങള്‍ മുന്‍പ് തന്നെ വറുക്കും. അച്ഛനാണ് അതിന്റെ ഉത്തരവാദിത്വം. വറുത്തു കഴിഞ്ഞാല്‍ ബിസ്ക‌ിറ്റ് ടിന്നിലാക്കി മച്ചില്‍ കൊണ്ട് പോയി വെക്കും. പിന്നെ അമ്മ കാണാതെ കട്ടെടുത്തു തിന്നല്‍ ആണ് വേറെ ഒരു പരിപാടി.

പൂക്കളം ഇടുന്നത് മത്സര ബുദ്ധിയോടെ ആണ്. അടുത്തവീടിലെ കൂട്ടുകാരെക്കാള്‍ നല്ല പൂക്കളം ആയിരിക്കണം എന്ന വാശി. ഓണത്തിന്ടെ അന്ന് ഉച്ചയൂണു കഴിഞ്ഞാല്‍ കൈകൊട്ടികളി ഉണ്ടായിരിക്കും. ചുറ്റുമുള്ളവ ശ്ത്രീകലെല്ലാവരും കൂടി കുറെ പേരുണ്ടാവും, പിന്നെ വൈകുന്നേരം വരെ പാട്ടും കളിയും തന്നെ. അതൊക്കെ ഒരു കാലം.

ഇപ്പോള്‍ ഡെല്‍ഹിയിലെ ഗായത്രി എന്ന കൂടായ്മയുടെ ഓണാഘോഷം തന്നെ അതി മധുരം.

Saturday, August 1, 2009

എന്‍റെ കണ്ണനോട്

കാളിന്ദി തീരത്തൊരോടക്കുഴലൂതി-
യോളങ്ങളില്‍പ്പുളകങ്ങള്‍ ചാര്ത്തി
കള്ളച്ചിരിതൂകി നില്ക്കുന്നകണ്ണനെ-
ന്നുള്ളിന്റെയുള്ളില്ക്കുളിര്മ്മയായി.

ഗോപികമാരുടെ ഹൃദയത്തുടിപ്പായി
ഗോപന്മാര്‍ തന്‍ കളിത്തോഴനായി
ഗോവര്‍ധന ഗിരി കയ്യിനാല്‍ പൊന്തിച്ചു
ഗോകുലത്തെ കാത്ത ബാലനായി,

മണ്‍ തിന്ന വായ വലുതായ്‌ തുറന്നിട്ടു
മന്നിടം കാണിച്ച പൊന്മകനായ്
മണ്‍കലം തന്നിലെ വെണ്ണ കട്ടുണ്ടിട്ടു
മങ്കമനം കവര്‍ന്നാരോമലായ്,

രാധ തന്‍ കൃഷ്ണനായ്‌, രാഗാനുലോലനായ്,
രാത്രിഞ്ചരന്മാര്‍ തന്‍ മര്ദ്ദകനായ്
രാമന്റെയനുജനായ്‌ രാജീവലോചനന്‍
രാജാധിരാജനായ്‌ വാണ തീരെ...

കാളിയനെ കൊന്നു കാളിന്ദി നദിയിലെ
കാളകൂട വിഷം നശിപ്പിച്ചു നീ.
കണ്ണിന്‍റെ കൃഷ്ണമണി പോലെ കാത്തു നീ
കല്ലും മരങ്ങള്‍ മൃഗങ്ങളെയും.

മധുരയില്‍ മാതുലനോടെതിരേറ്റിട്ടു
മാതാപിതാക്കളെ മുക്തരാക്കി
മണ്ണിനും വിണ്ണിനും അഭിമാനഭാജനം
മാതായശോദതന്‍ കണ്ണിലുണ്ണി.

എന്‍റെ മനസ്സിന്‍റെ കണ്ണാടിയിലുണ്ട്
എണ്ണക്കറുപ്പാര്‍ന്നാ ചാരുരൂപം
എങ്കിലും കണ്ണാ നീയൊന്നു വന്നീടുമോ
എന്‍ കിനാവില്‍ രാഗ വേണുവൂതി?

Sunday, June 28, 2009

ഒരു കൊച്ചു മോഹം

ഇടയ്ക്കിടെ കൊതി തോന്നുന്നു
വിധിയുടെ കാല്ച്ചങ്ങലകളെ, പൊട്ടിച്ചെറിഞ്ഞു
പരിപൂര്ണ സ്വതന്ത്രയാകുവാന്
എന്റെ വികാരങ്ങളെ മുഴുവന് മൂടി
എന്നെ ശ്വാസം മുട്ടിപ്പിക്കുന്ന
മൂടല് മഞ്ഞിന്റെ കട്ടിപുതപ്പില്
ഒരു ചെറിയ സുഷിരമുണ്ടാക്കുവാന്
ആ സുഷിരത്തിലൂടെ ശ്വാസം കഴിക്കുവാന്
വിശാലമായ നീലാകാശത്തിന്റെ ഒരു നേരിയ ഭാഗം
വീക്ഷിക്കുവാന് മനസ്സു കൊതിക്കുന്നു.

xxx xxx xxx xxx

ആ ആകാശം, ഇന്നലെ വരെ
എന്റെ പടിവാതില്ക്കല്നിന്നു
എന്നോട് പറയുമായിരുന്നു
വരൂ.........എന്റെ അടുത്തേക്ക് വരൂ......
നോക്കൂ, എന്റെ കൈവശം
ചന്ദ്രനുണ്ട്, നക്ഷത്രങ്ങളുണ്ട്
സുന്ദരമായ സ്വപ്നങ്ങളുണ്ട്
എല്ലാം നിനക്കു വേണ്ടി മാത്രം
കൊണ്ടുപോകൂ.......എല്ലാം കൊണ്ടുപോകൂ.....

xxx xxx xxx xxx

ഞാനൊന്നും എടുത്തില്ല
ചന്ദ്രനെയോ, നക്ഷത്രങ്ങളെയോ,
മറ്റു സുന്ദര സ്വപ്നങ്ങളെയോ സ്വന്തമാക്കിയില്ല.
പിന്നീട് അറിയില്ല
എന്റെ ആത്മാവിനു മുകളില്
ഈ ദുഃഖത്തിന്റെ കനത്ത പുതപ്പ്
ആരാണ് പുതപ്പിച്ചതെന്നു
വികാരങ്ങളെ ശ്വാസം മുട്ടിപ്പിക്കുന്ന കരിം പുതപ്പ്
ആ പുതപ്പിന്നുള്ളില് എന്റെ പൊട്ടിച്ചിരികള് മരവിച്ചു.
ചന്ദ്രനും നക്ഷത്രങ്ങളും പൊലിഞ്ഞുപോയി
ഓരോന്നോരോന്നായി സുന്ദര സ്വപ്നങ്ങളും മരിച്ചുവീണു

xxx xxx xxx xxx

ഇടയ്ക്കിടെ ആഗ്രഹം തോന്നുന്നു
തുറന്ന വായുവില് ശ്വാസം കഴിക്കുവാന്
ഒരു സ്വപ്നം നെയ്തുണ്ടാക്കുവാന്
പക്ഷെ.............
അറിയാം, അത് തെറ്റാണെന്ന്
എന്നിട്ടും...........
ഒരു തെറ്റ് ചെയ്യുവാന്
ഇടയ്ക്കിടെ കൊതി തോന്നുന്നു.

Saturday, June 20, 2009

പുത്ര ഭാഗ്യം

ഇരട്ടയായ്‌ പിറന്ന രണ്ടുണ്ണികളെ കണ്ടു ഞാന്‍
ഇന്നലെ യദൃശ്ചയാ ഒരു സുഹൃത്തിന്റെ വീട്ടില്‍
ഈരണ്ടു മാസം വീതം പ്രായമായാ കുഞ്ഞുങ്ങള്‍
ഇന്ബമായ്‌ കവര്ന്നല്ലോ എന്നുടെ മനം നൂനം.

മലര്‍ന്നു കിടന്നേറെ കൈകാലിട്ടടിച്ചിട്ടും
മധുരമായിടയ്ക്കിടെ പുഞ്ചിരി തൂകികൊണ്ടും
മാതാവിന്‍ മടിത്തട്ടില്‍ സ്ഥാനം പിടിച്ചു വേഗം
മുലയുണ്ണുവാന്‍ ധൃതി കാണിച്ചുകൊണ്ടുമവര്‍

അച്ഛനുമമ്മയേയും മുത്തശ്ശിയേയും പിന്നെ
അലസമായ്‌ സന്ദര്‍ശിക്കാന്‍ വരുന്ന കൂട്ടരെയും
അരുംയായ്‌ രസിപ്പിച്ചു കഴിക്കുന്നവര്‍ ദിനം
അത്ഭുതമൊന്നുമില്ലയെന്‍ മനം കവര്ന്നതില്‍.

പണ്ടത്തെയേതോ ഒരു കാലത്തിലെത്തീ ഞാനും
പഴയതാമോര്മകളെന്‍ ഹൃദയത്തിലല തല്ലി
പണ്ടേറെ ചെറുപ്പമായിരുന്ന കാലത്തിങ്കല്‍
പിറന്നതായിരുന്നുമെനിക്കുമിരട്ടകള്‍

വളര്‍ച്ച മുഴുമിക്കാതെ പുറത്തു കടന്നവര്‍
വളരെ ശ്രമിച്ചല്ലോയവരെ രക്ഷിക്കുവാന്‍
വിധാതാവിന്റെ വിധി തടുക്കാനായീടുമോ
വന്നിടത്തേക്കു തന്നെ തിരിച്ചു പോയീയവര്‍.

അഞ്ചാറു ദിനങ്ങളീ ഭൂമിയിലിരുന്നിട്ടും
അമ്മ തന്‍ കരലാളനമറിഞ്ഞതില്ലയവര്‍
അമ്മിഞ്ഞപ്പാലൂട്ടുവാന്‍, അരികത്തുറക്കുവാന്‍
അമ്മക്ക് ഭാഗ്യമില്ലാതായിപ്പോയ്‌, എന്ത് ചെയ്‌വാന്‍?

മറവിതന്‍ മണിച്ചെപ്പില്‍ മൂടിവെച്ചൊരോര്മകള്‍
മങ്ങാതെ തെളിഞ്ഞെന്റെ മനസ്സില്‍ വന്നുവെന്നോ?
മാതാപിതാക്കന്മാര്‍ തന്‍ കണ്ണിലുണ്ണികളായ
മക്കള്‍ക്ക്‌ ദീര്‍ഘായുസ്സു നല്‍ക നീ ജഗദീശാ!

Monday, April 13, 2009

പ്രവാസി വിഷുക്കണി

കേരളത്തില്‍ വിഷു ആകുമ്പോഴേക്കും കൊന്ന പൂക്കും, പക്ഷെ ഡല്‍ഹിയില്‍ കുറച്ചു കാലം കൂടി കഴിഞ്ഞേ ആ പൂക്കള്‍ ഉണ്ടാവൂ. അതേപോലെ, വെള്ളരിക്കയും ഇവിടെ കിട്ടാന്‍ പ്രയാസമാണ്. അങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ഡല്‍ഹിയിലെ ഒരു വീട്ടമ്മ എങ്ങിനെയാണ് വിഷുക്കണി ഒരുക്കുക എന്ന് നമ്മള്‍ക്കൊന്നു നോക്കാം.


മേടമാസം വന്നാല്‍ വിഷുവും വരും, പക്ഷെ
കണിയൊരുക്കീടുന്നതെങ്ങിനെ ഞാന്‍
കണിവെള്ളരിക്കയും കൊന്നപ്പൂവുമില്ല
കണിയൊരുക്കീടുവാനുരുളിയില്ല

മേടമാസം വന്നാല്‍ കേരളത്തില്‍ സൂര്യന്‍
ഉച്ചസ്ഥനാകയാല്‍ കൊന്ന പൂക്കും
ഡെല്‍ഹിയെന്നീ മഹാനഗരത്തിലെ കൊന്ന
പൂക്കുവാന്‍ പിന്നെയും നാള്‍ പിടിക്കും

സ്വര്‍ണവര്‍ണമാര്‍ന്ന വെള്ളരിക്കകളോ
കേരളത്തിലേറെ ലഭ്യമല്ലോ
എന്നാലോ ഡെല്‍ഹിയില്‍ഹരിത വര്‍ണമാര്‍ന്ന
കീരയില്‍* സന്തുഷ്ടരാകും ഞങ്ങള്‍.

എങ്കിലും കണി വേണം വിഷുവിന്‍ പുലരിയില്‍
എന്നുടെ മക്കള്‍ക്ക്‌ കാണിക്കാനായ്
അമ്മ തന്‍ ബാല്യത്തിന്‍ മാതൃകയെങ്കിലും
അരുമകിടാങ്ങളറിഞ്ഞിടേണ്ടേ?

ആട്ട കുഴയ്ക്കുന്ന സ്റ്റീലിന്റെ തട്ടത്തില്‍
പൊന്നിന്‍ കസവുള്ള മുണ്ടു വെച്ചു
ദേഹത്തിലണിയുവാന്‍ താത്പര്യമില്ലാത്ത
പൊന്നിന്റെ നെക്ലേസും മീതെ വെച്ചു

മാങ്ങയും ചക്കയും പഴവും വെച്ചു
തേങ്ങമുറികളൊരുക്കി വെച്ചു
വെള്ളി തന്‍ നാണയം നന്നായ് മിനുക്കീട്ടു
വേറിട്ടു സന്തുഷ്ട്ടിയോടെ വെച്ചു

വീടിന്‍ ടെറസ്സില്‍ ഞാന്‍ നട്ടു വളര്‍ത്തുന്ന
ചട്ടിയിലെ പൂക്കള്‍ കൊണ്ടുവന്നു
വെള്ളരിക്കയ്ക്ക് പകരമായ് കീരയെ
കുണ്ഠിതത്തോടെ കണിയ്ക്കു വെച്ചു

അമ്പാടികണ്ണന്ടെ പടത്തിനു മുമ്പിലായ്
അഞ്ചുതിരിയിട്ട വിളക്കു വെച്ചു
കണ്ണാടി വെച്ചു, കരിമഷിയും
കുംകുമ ചെപ്പതു വേറെ വെച്ചു.

കാലേയുണര്‍ന്നു വിളക്കു കത്തിച്ചിട്ടു
കുട്ടികളെയും വിളിച്ചുണര്‍ത്തി
കണ്ണു തുറക്കാതെ കൊണ്ടുവന്നൂ, പിന്നെ
കണ്ണു തുറന്നു കണി കാണിച്ചു

കണി കണ്ടു, പിന്നെ കൈനീട്ടം കിട്ടി
കുട്ടികളേറെ സന്തുഷ്ട്ടരായീ
മക്കള്‍ തന്‍ സന്തോഷം കണ്ടപ്പോഴെന്നിലെ
മാതൃ ഹൃദയവും സന്തുഷ്ടമായ്!
*കീര എന്ന് പറഞ്ഞാല്‍ വെള്ളരിക്ക പൂവല്‍ പോലെ ഒരു കായ
first | < previous | next > | last
report spam reply

Saturday, April 4, 2009

Blogger :: എഡിറ്റ് ലേ ഔട്ട്

Blogger :: എഡിറ്റ് ലേ ഔട്ട്

എന്റെ ഗ്രാമവും ഞാനും

ആദ്ധ്യാമ രാമായണത്തിന്റെ സൃഷ്ടാവാം
ആരാധ്യനായൊരെഴുത്തച്ഛന്ടെ
ആ ഗ്രാമം തന്നെയാണീയെന്റെ ഗ്രാമവും
അല്ലെങ്കില്‍ തിരൂരെന്നും പറയും

ഒരു ഗ്രാമത്തിലെന്റെയില്ലമുണ്ടേ
ഓടി നടന്നൊരു മുറ്റമുണ്ടേ
ഒപ്പം കളിച്ചോരെന്നേട്ടനുണ്ടേ
ഓര്‍മയിലവയെല്ലാമിന്നുമുണ്ടേ

ഓണം, വിഷു തിരുവാതിരകള്‍
ഓര്‍ക്കുന്നു നല്ല പിറന്നാളുകള്‍
ഓടിചെല്ലാറുള്ളോരമ്പലവും
ഓര്‍ക്കുന്നു വേലയും പൂരങ്ങളും

സംവല്സരങ്ങള്‍ക്ക് മുമ്പെപ്പഴോ
സുമംഗലിയായി, വെടിഞ്ഞു ഗ്രാമം
സുന്ദര സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി
സൌധങ്ങള്‍, കോണ്ക്രീറ്റിന്‍ നടുവിലെത്തി

ഗ്രാമ ശാലീനതക്കുപമയുണ്ടോ
ഗ്രാമവും നഗരവും വേറെയല്ലേ
ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കും
ഗൃഹങ്ങളില്‍ വാഴ്വൂ, ഖേദത്തോടെ

ആവില്ല ചൊല്ലുവാനിന്നെനിക്ക്
ആ നല്ല നാളുകളെക്കുറിച്ചു
ആ ഗ്രാമത്തില്‍ വാണ ഹേമയല്ല
ആന്തരികമായി മാറിപ്പോയി.

Wednesday, April 1, 2009

മഴക്കാലത്തിന്റെ ഓര്‍മ്മകള്‍

പെട്ടെന്നൊരു മഴയിന്നു വന്നു
കൊട്ടിഘോഷിക്കാതെ , ശാന്തമായി
ചുട്ടുപഴുത്തൊരു ഭൂമിയെ നീ
തൊട്ടുതലോടുവാന്‍ വന്നതാണോ?

കുതിരുന്ന മണ്ണിന്‍റെ ഗന്ധമെന്നെ
പൊതിയുന്നു വീഞ്ഞിന്‍ലഹരി പോലെ
മദമേറുമാ ഗന്ധമാസ്വദിക്കെ
കൊതി തോന്നും പാടുവാനാടുവാനും

മഴയില്‍ നനയുവാനാഗ്രഹിക്കും
മനസ്സിന്റെ മോഹത്തെയെന്തു ചെയ്യും
മഴതുള്ളി ചിന്നിചിതറിടുമ്പോള്‍
മനസ്സിലും തുടിതാളമുയരുന്നുവോ?

ഒരു കുടക്കീഴിലായ് തോഴനൊത്തി-
ട്ടീറനായ് ചേര്‍ന്നുനടന്നതെല്ലാം
ഒരു കുറിയോര്‍ക്കുന്നുവീണ്ടു മിന്നീ-
യരുമയാം മഴയുടെയാരവത്താല്‍

ഓട്ടിന്‍ പുറത്തൊരു താളത്തോടെ
ഒച്ചയുണ്ടാക്കും മഴത്തുള്ളികള്‍
ഒപ്പമതുകേട്ടിട്ടാസ്വദിക്കും
ഓര്‍ക്കുംപോളിന്നും രസമല്ലയോ ?

Tuesday, March 10, 2009

ആകാശത്തിനാരു ചായമടിക്കും?

എന്‍റെ മേശ ഒരു ജനലിന്നടുത്താണ്.
ജനലിലൂടെ എനിക്ക് വിശാലമായ ആകാശം കാണാം.
യുവ വിധവയുടെ, സിന്ദൂരപൊട്ടില്ലാത്ത നെറ്റി പോലെ
ശൂന്യമായ ആകാശം
മഷിയെഴുതാത്ത കണ്ണുകള്‍ പോലെ
മേഘങ്ങളും വെള്ളമില്ലാതെ വിളര്‍ത്തിരിക്കുന്നു.
രക്തവര്‍ണം വാര്‍ന്നൊഴുകിയ കവിളുകള്‍ പോലെ
ജീവസ്സില്ലാത്ത ആകാശം, കണ്ണെത്താവുന്നിടത്തോളം
ആകുമോ ഇന്നാര്‍ക്കെങ്കിലും, ഇതിനെ വര്ണാഭമാക്കുവാന്‍?

ആശയുടെ ആയിരം വര്ണങ്ങളാല്‍
സന്തോഷത്തിന്റെ തിളക്കമാര്‍ന്ന കുങ്കുമഛവിയാല്‍
അസ്വസ്ഥതയുടെ വിവര്‍ണമായ ചാരനിറത്തിനു പകരം
പക്വതയുടെ ആഴമുള്ള നീലനിറത്താല്‍
അസാദ്ധൃമൊന്നുമല്ല ഈ വാനത്തിനെ നിറം പിടിപ്പിക്കുവാന്‍
പക്ഷെ ഉണ്ടോ ആരെങ്കിലുമീ
സാഹസത്തിനു തുനിയുവാന്‍?

സംരക്ഷിക്കാനൊരു നാഥനില്ലെന്കിലോ
വാനവും ഭൂമിയുമെല്ലാം അനാഥര്‍ താന്‍
നക്ഷ്ത്രകുഞ്ഞുങ്ങളെയും, ചന്ദ്ര സൂര്യ മാതാപിതാക്കളെയും
രക്ഷിക്കുമെങ്ങിനെ അബലയാം വാനിടം
അഭിമാനത്തോടെ നിവര്‍ന്നു നിന്നീടുവാന്‍
തുണയാരു നല്‍കുമാ ഗഗനമാം പെണ്ണിന്
കണ്ണീരു പോലെയൊഴുകും മഴത്തുള്ളി
ഒപ്പിയെടുക്കുവാനേതുണ്ട് കയ്യുകള്‍?
മൌഢ്യയാം ആകാശം തന്‍റെ മുഖത്തിനു
മിന്നലിന്‍ മന്ദഹാസം നല്‍കുമേതിന്ദ്രന്‍?

കാന്‍വാസും തൂലികയും ചായക്കൂട്ടുമായ്
വരുമോ ഒരഞ്ജാത ചിത്രകാരന്‍?
എന്നെ നീ സുന്ദരിയാക്കൂയെന്നിങ്ങനെ
വാനിടം ചൊല്ലിടാമൊരിക്കല്‍ പോലും
തീരുമാനത്തിന്‍റെ ഉത്തരവാദിത്വം
കേവലം ചിത്രകാരന്‍ തന്നിലോ?
ക്ഷാമമില്ലയിന്നിവിടെ എന്‍ കൂട്ടരേ
ഭാവനകള്‍ക്കും നിറക്കൂട്ടിനും
ഉണ്ടല്ലോ ക്ഷാമമൊരു ചിതകാരന്റെ
അറിയുമെങ്കില്‍ ചൊല്ലൂ കൂട്ടുകാരെ!
ഈ വര്‍ണമില്ലാത്ത വാനം ചുവപ്പിക്കാന്‍
ഇവിടെ വന്നെത്തുമോ ആരെങ്കിലും.........?

Saturday, March 7, 2009

ജീവിത യാത്ര


നതോന്നത വൃത്തത്തില്‍ ഒരു പരീക്ഷണം. വഞ്ചിപാട്ടിന്റെ രീതിയാണ്.

അമ്മതന്‍ ഗര്‍ഭത്തില്‍ നിന്നും തുടങ്ങുന്നേ പ്രയാണവും
എമ്മട്ടിലായെവിടെചെന്നവസാനിയ്ക്കും
നമ്മള്‍ക്കില്ലയതിന്റെയോരെകദേശ രൂപംപോലും
തമ്മില്‍ തല്ലാതെ ജീവിയ്ക്കാന്‍ പഠിക്കാം നമ്മള്‍.

ജന്മജന്മാന്തരങ്ങളായ് ആത്മാവലയുകയല്ലോ
ജന്മം മനുഷ്യന്റെയൊന്നു ലഭിച്ചിടുവാന്‍
ജന്മമിതങ്ങേറെ ധന്യം, വ്യര്ത്ഥമായി കളയായ്ക
ജന്മ സാഫല്യത്തിനായി കര്‍മം ചെയ്തീടാം

ജീവിതപ്രയാണത്തിന്റെ ലക്ഷ്യത്തിലേക്കെത്തിചേരാന്‍
ജീവികള്‍ക്ക് യാതനകള്‍ സഹിയ്ക്ക വേണം.
ജീവിതത്തിന്‍ യാത്രയിതു സുഖ-ദുഃഖ സമ്മിശ്രമായ്
ജീവിതാന്ത്യം വരെ നീട്ടി കൊണ്ടു പോകേണം

ആഴക്കടലിന്‍ നടുവിലിരുട്ടത്തു സഞ്ചരിയ്ക്കെ,
ആഴത്തില്‍ തുഴഞ്ഞിടേണം, കര കയറാന്‍
വേഴാമ്പലിന്‍ മനസ്സിന്റെ യാത്രയെന്നും ജലത്തിനായ്‌
എഴയായി കരഞ്ഞീടില്‍ ദാഹം മാറുമോ?

സദ്ഗുണ സമ്പന്നനായി യാത്ര നയിച്ചീടുവാനും
സദ്‌ മൊഴികള്‍ മാത്രമെന്നുമുര ചെയ്‌വാനും
സത്വനായ ഗുരുവിന്റെയനുഗ്രഹമെന്നും വേണം,
സര്‍വ ലോകേശ്വരനും കാത്തീടുക വേണം.

Sunday, March 1, 2009

രാവണന്‍ ഇന്നും ജീവിച്ചിരിക്കുന്നു.

സ്വന്തം സഹോദരിയുടെ
മുലയും മൂക്കും മുറിഞ്ഞതുകൊണ്ട്
ഏതൊരു പുരുഷന്‍റെ ആത്മാഭിമാനത്തിനാണോ
പരുക്കേല്‍ക്കാത്തത്,
ആ പുരുഷന്‍, രാവണനാവാന്‍ വഴിയില്ല.

സ്വന്തം കുടുംബത്തിനേറ്റ അപമാനത്തിന്‍റെ
പകരം ചോദിയ്ക്കാന്‍
(ശത്രു സാക്ഷാല്‍ ഭഗവാനാണെന്കില്‍ പോലും)
ശത്രുവിന്റെ ബുദ്ധിയോടു
എതിരിടാന്‍ ധൈര്യമില്ലാത്തവന്‍
രാവണനാവാന്‍ വഴിയില്ല.

നിറഞ്ഞ സദസ്സില്‍
സ്വന്തം സഹോദരിയുടെയോ
പുത്രിയുടെയോ
വസ്ത്രാക്ഷേപം ചെയ്യാന്‍
കയ്യുയര്‍ത്തുന്ന ശത്രുവിനെ
നപുംസകത്തിനെപോലെ
മുട്ടുകുത്തി നിന്ന് പ്രണാമം ചെയ്യുകയും
സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്യുന്ന
വ്യക്തി രാവണനാവാന്‍ വഴിയില്ല.

പക്ഷെ, സ്വന്തം അഭിമാനത്തെ
മുഴുവന്‍ ലോകത്തിനു മുമ്പില്‍
വൃണമേല്‍പ്പിക്കുന്ന ശത്രുവിന്‍റെ
മരുമകളേയോ, മകളേയോ
വലിച്ചിഴച്ചു
സ്വന്തം മുറ്റത്ത്‌ കൊണ്ടുവന്നുനിര്‍ത്തി
എങ്കിലും
അവളുടെ മാനത്തെ അപഹരിക്കാത്ത
സംസ്കാരമുള്ള, പൌരുഷമുള്ള
വ്യക്തി രാവണനല്ലാതെ, വേറാരുമല്ല.

നിറഞ്ഞ സദസ്സില്‍
ദ്രൌപദിയുടെ വസ്ത്രാക്ഷേപം കണ്ടു
സ്വന്തം തുടയിലടിച്ചു അട്ടഹസിച്ചു ചിരിച്ച
ദുര്യോധനന്റെ തുടയടിച്ചു പൊട്ടിക്കാന്‍
ശപഥം ചെയ്യുകയും
പിന്നീടതുതന്നെ ചെയ്യുകയും ചെയ്ത
ഭീമനെപ്പോലത്തെ യോദ്ധാവ്‌
രാവണനാവാന്‍ വഴിയുണ്ട്.

രാവണന്‍റെ രാജ്യത്തില്‍
രാജാവും കരയുന്നില്ല
പ്രജകളും കരയുന്നില്ല
ഇവിടെ രാവണന്‍റെ നിയമത്തെ
വിരോധിക്കുന്ന നിയമം മാത്രമേ
കരയുന്നുള്ളു, കാരണം
രാവണന്‍ ഒരു സംസ്കാരമാണ്
രാവണന്‍ ഒരു നിയമമാണ്,
രാവണന്‍ ഒരു വിചാരധാരയാണ്,
രാവണന്‍ ഒരു സാമ്രാജ്യമാണ്‌.

രാവണന്‍ ഒരു ജീവിയല്ല,
രാവണന്‍ ഒരു വിശ്വാസമാണ്
മനുഷ്യമനസ്സില്‍ നിരന്തരമായി
ചലിച്ചുകൊണ്ടിരിക്കുന്ന
പുണ്യത്തിന്റെയും, പാപത്തിന്‍റെയും
പരമോന്നതിയാണ് രാവണന്‍
വിശ്വാസത്തിന്റെയും, വ്യവസ്ഥയുടെയും
ഒരു സമ്മേളനമാണ്‌ രാവണന്‍.

ഋതുക്കളെപ്പോലെ
നിരന്തരമായി മാറിവരുന്ന അവസ്ഥപോലെ
ചിലപ്പോള്‍ ശിശിരം
ചിലപ്പോള്‍ വസന്തം
ചിലപ്പോള്‍ ചുട്ടുപഴുത്ത വേനലെങ്കിലോ
മറ്റു ചിലപ്പോള്‍ പെയ്തൊഴിയുന്ന മഴക്കാലം
രാവണന്‍ ഇതെല്ലാം തന്നെയല്ലേ?

രാവണന്‍ രണ്ടല്ല,
ഇരുപതു കണ്ണുകള്‍ കൊണ്ട് വീക്ഷിക്കുന്നു
ശത്രുവിനെ, മിത്രത്തിന്റെ സ്നേഹത്തിനെ.
അപ്പോള്‍ ഉയരും അവന്റെ കയ്യുകള്‍
ഒന്നല്ല, രണ്ടല്ല, ഇരുപതു കയ്യുകള്‍(ഇരുപതു)
ശത്രുവിന് നേരെ ശത്രുവായും
മിത്രത്തിനു നേരെ മിത്രമായും
രണ്ടല്ല, ഇരുപതു കയ്യുകള്‍ ഉയരുന്നു,
രക്ഷിക്കാനായാലും, ശിക്ഷിക്കാനായാലും.


ശത്രുവിനെ കുറിച്ചും, മിത്രത്തിനെ കുറിച്ചും
രാവണന് പ്രത്യേകം നിര്‍വചനമുണ്ട്,
സ്വന്തമായ ഒരു മാനദണ്ഡമുണ്ട്,
രാവണന്‍ ആരെയും മിത്രമായി കണക്കാക്കുന്നില്ല,
കാരണം,
മിത്രതയ്ക്ക് പരസ്പര വിശ്വാസത്തിന്‍റെ
ആവശ്യമുണ്ട്
അതേപോലെ,
വിശ്വാസത്തില്‍ ഇപ്പോഴും
വിശ്വാസ വഞ്ചനക്കുള്ള
പഴുതുകളുമുണ്ട്
രാവണന്‍ വിശ്വാസവഞ്ചനയുടെ
ഒരു ജനല്‍ പോലും,
തുറന്നിടാന്‍ ആഗ്രഹിക്കുന്നില്ല,
സമ്മതിക്കുന്നില്ല.
രാവണന്‍ വിശ്വാസത്തിന്‍റെ
വിശ്വസനീയതയില്‍
ഒരിക്കലും വിശ്വസിക്കുന്നില്ല.

അദ്ദേഹത്തിന്‍റെ ശത്രു
അദ്ദേഹത്തിനു വിരോധമുള്ള
വ്യക്തിയല്ല,
വിപരീതമായ വിശ്വാസമാണ്
അദ്ദേഹത്തിന്റെ നിലപാടില്‍
വിപ്ലവകരമായ ആശയങ്ങളും ഉണ്ട്,
സ്വന്തം ആദര്‍ശങ്ങളിലും,
സ്വന്തം കൈകളുടെ ശക്തിയിലുമല്ലാതെ
മറ്റൊന്നിലും അദ്ദേഹം വിശ്വസിക്കുന്നില്ല.

ഓരോ വ്യക്തിയുടെ ഉള്ളിലും
രാവണന്‍ ഒരു ചിന്തയായി കടന്നുകൂടാറുണ്ട്.
രാവണന്‍ ഒരിക്കലും മരിക്കുന്നില്ല
വീണ്ടും വീണ്ടും അവതരിക്കുന്നത്
ഭഗവാനാണല്ലൊ,
ഇടയ്ക്ക് കൃഷ്ണനും, ഇടയ്ക്ക് രാമനുമായ് മാറി
ഇതേ കാരണം കൊണ്ട് തന്നെയാണ്
രാമന്‍ രാവണനെ വധം ചെയ്യുന്നതും
എങ്കിലും രാവണത്വം എപ്പോഴും രക്ഷപ്പെടുന്നു.
അടിത്തറ നിലനില്‍ക്കുന്നു,
ഇടിഞ്ഞു വീഴുന്നത് മേല്‍കൂര മാത്രം.

കാരണം രാവണന്‍ ഒരു സംസ്കാരമാണ്‌
ആ സംസ്കാരം വീണ്ടും വീണ്ടും രക്ഷപ്പെടുന്നു.
ഒരിക്കല്‍ ജനങ്ങള്‍ ആ സംസ്കാരത്തെ സ്വന്തമാക്കിയാല്‍
പിന്നീടത്‌, ഒരിക്കലും നശിക്കാനിടയില്ലല്ലോ!
അതിനാല്‍,
രാവണന്‍ ഇന്നും ജീവിച്ചിരിക്കുന്നു
നാളെയും ഉണ്ടാവും
ലോകമെത്ര കാലമുണ്ടാകുമോ
അത്രയും കാലം രാവണന്‍ ജീവിച്ചിരിക്കും.

ഹേമന്ത ഫുല്ലസ്മിതം...!

ജീവിതയാത്രയിതാരോ വരച്ചിട്ടു
പോവുന്നു, പോകാതെ വയ്യാ നിനക്കുകില്‍
പാഴല്ല ജീവനില്‍ തൊട്ടേ കടന്നു പോം
വാഴ്വിന്‍ വിചിത്രമാം വേഷങ്ങള്‍, യാത്രകള്‍

കേഴാതെ കാഴ്ചകള്‍ കണ്ടു കാല്‍വപ്പുകള്‍ -
ക്കേവം കരുത്തു മിഴിവും ചമയ്ക്കുവാന്‍
ആവുന്നൊരാര്‍ജ്ജവം വേണ്ടുവോളം തൊട്ടു
വേവും വ്യഥകളും തീര്‍ക്കും വരികളില്‍
കാണുന്നു! കയ്പ്പും മധുരമായ് തീര്‍ക്കുന്നൊ-
രീണവും താളവും ചേര്‍ക്കുന്ന ജീവതം !
കാണട്ടെ,യെന്നും കണക്കറ്റൊരുണ്‍മയും
വെണ്‍മയും ചലിച്ചു ചേര്‍ത്ത നേര്‍രേഖകള്‍
കാലം വരയ്ക്കാന്‍ മടിയ്ക്കും , മടുക്കേണ്ട
ചേലില്‍ വരയ്ക്ക നാം വേഷങ്ങള്‍ യാത്രകള്‍

ജീവിതയാത്രയിലൊന്നും വിടാതെ
വീണ്‍ വാക്കുകള്‍ ചൊല്ലിക്കനപ്പിച്ചു കാട്ടാതെ,
കാട്ടുന്ന ജീവിത ചിത്രമിന്നാ കമ്ര
ഹേമന്ത ഫുല്ലസ്മിതം തൂവി നില്‍ക്കുന്നു.!

Wednesday, February 11, 2009

നവരാത്രി ഉത്സവം...

നവരാത്രിയുത്സവം കാണുവാന്‍ പോവാറു-
ണ്ടമ്മാത്തടുത്തുള്ളയമ്പലത്തില്‍
ഒമ്പതു നാളിലും ചന്ദനം ചാര്‍ത്തിയ
ദേവനെക്കാണുവാനെന്തു ചന്തം!

ഇല്ല തിരക്കില്ലയൊട്ടുമീ ക്ഷേത്രത്തി-
ലെന്നാല്‍ നവരാത്രി വന്നിടുമ്പോള്‍
മാല-വിളക്കുകള്‍ ആനയമ്പാരികള്‍,
ഗാനവും നൃത്തവും എന്നിങ്ങനെ
ഉത്സവമാഘോഷം കാണുവാനായിരം
ഭക്ത ജനങ്ങളും വന്നുകൂടും
പഞ്ചവാദ്യമുണ്ട്, തായമ്പകയുണ്ട്
കച്ചേരിയും ചാക്യാര്‍ കൂത്തുമുണ്ടേ

ഒരു നാളു തുള്ളലാണെങ്കിലോ, മറ്റൊരു
നാളില്‍ കഥകളിയായിരിക്കും
ഭക്തിഗാനം, ഭരതനാട്യങ്ങളും
ഭക്തരെ മുഗ്ദ്ധരാക്കുന്നു നൂനം

കാലേ കുളിച്ചു തൊഴുവാനായ് വന്നാലോ
വേണ്ട തിരിച്ചു, വൈകീടുംവരെ
ഉച്ചയ്ക്കു സദ്യയുമുണ്ടു വിശപ്പിനു
ഭക്തര്‍ വകയായിട്ടന്നദാനം
നൈപ്പയാസം,പിന്നെ പഞ്ചാരപ്പായസം,
കാരോലപ്പം,പഴം, ശര്‍ക്കരയും
എല്ലാമേ ലഭ്യം, വിശപ്പടക്കീടുവാന്‍
ഉത്സവക്കാലം സുഭിക്ഷമല്ലോ?

കൂടെ നടന്നു വഴിവാണിഭക്കാരോ-
ടേറെ വേണേള്‍ വള, മാല വാങ്ങാം
അല്ലെങ്കിലോ പഞ്ചവാദ്യവും കേട്ടിട്ടു
മെല്ലെ തലയാട്ടി നിന്നു ചെമ്മേ,
കൂട്ടുകാരൊത്തു കളി പറയാം, പിന്നെ-
യാനയെ കണ്ടിട്ടു വായ് പൊളിക്കാം
പുസ്തകമെല്ലാമെഴുത്തിനുവച്ചാ‍ലൊ-
രൊട്ടു പഠിക്കേണ്ട കാര്യമില്ല.

ആസ്വദിക്കാറുണ്ടാ ഉത്സവനാളുകള്‍
ഹൃദ്യമായിട്ടെന്റെ ബാല്യകാലേ
മധുരമാമോര്‍മ്മകളയവിറക്കിക്കൊണ്ടൂ
ദൂരമാം ദേശത്തു വാഴുന്നു ഞാന്‍!

Sunday, February 8, 2009

നീയെനിക്കാരോ?

എങ്ങിനെയാവുമെനിക്കു പറയുവാന്‍
നീയെനിക്കരാണെന്നുള്ള സത്യം
എന്റെ ഹൃദയത്തിലത്രയലിഞ്ഞു നീ
വേര്‍്പെടുത്തുന്നതസാധ്യമത്രേ.

എന്നുടെ സന്തോഷം, ദുഃഖവും നീയത്രെ
എന്റെയിരവും പകലും നീയേ
നീ താനെന്‍ സ്വാന്തനം, നീ താനെന്‍ പേടിയും
നീ തന്നെ ശാന്തിയും വിപ്ലവവും

മധുരസ്വപ്നങ്ങള്‍ക്കും പേടിസ്വപ്നങ്ങള്‍ക്കും
ഇരയായിടുന്നതും നീ തന്നല്ലൊ
എന്നുടെയുള്ളിലെ സ്വാതന്ത്ര്യ ചിന്തയും
കീഴടക്കങ്ങളും നീ മാത്രമോ

നീ തന്നെ എന്നശ്രു, നീ തന്നെ പുഞ്ചിരി
നീ തന്നെ നിഴലും പ്രകാശവുമായ്
എന്നുടെ ധമനിയിലോടുന്ന രക്തം നീ
എന്നുടെയന്നവും ജലവും നീയേ

ഓരോ നിമിഷവും ഞാനെടുക്കും ശ്വാസം
ദൈവത്തിന്‍ മുന്‍പിലെ പ്രാര്‍ഥനകള്‍
എന്നുടെ പ്രേരണ, എന്റെ നിരാശകള്‍
എല്ലാമേ നീയല്ലാതാരുമല്ല.

നീ തന്നെ ഞാനെന്നും, ഞാന്‍ തന്നെ നീയെന്നും
നീയറിഞ്ഞീടെന്റെയോമനയേ
ലോകത്തിനെങ്ങനെ കാണുവാനായിടു-
മെന്നെയും നിന്നെയും വേറെയായി?

ഹേമ

Friday, February 6, 2009

ഞാനും ഒരമ്മ

കാലം കടന്നുപോയ്, ഞാനുമൊരമ്മയായ്,
ജാതയായ് പുത്രിയുമൊന്നെനിക്ക്
പിന്നില്‍ നടന്നമ്മേയെന്നു കൊഞ്ചീടുമാ
പെണ്മണി തന്‍ ബാല്യമേറെ ഹൃദ്യം.

ആദ്യത്തെ കാല്‍വെയ്പ്പുമാദ്യത്തെ കൊഞ്ചലും
ആദ്യത്തെ കൊച്ചരിപ്പല്ലുകളും
ഓര്‍പ്പു ഞാന്‍ വിദ്യാലയത്തിലെയാദ്യനാള്‍
ഓര്‍മ്മകള്‍ക്കിത്രയും മാധുര്യമോ?

കുഞ്ഞു വലുതായി, ചിന്തിക്കാന്‍ ത്രാണിയായ്,
അമ്മ തന്‍ വാക്കോ, കഷായമായി
നന്നായിവളെയറിയാന്‍, കഠിനമാ-
ളിന്നു തലമുറ തന്‍ വിടവില്‍ ‍


എന്നമ്മയന്നെനിയ്ക്കേകിയതായൊരാ
സ്നേഹവാല്‍സല്യം പകര്‍നീടുവാന്‍
ഒന്നു ശ്രമിക്കാറുണ്ടേറെ ഞാനെന്നാലു-
മെങ്ങോ കുറവൊരു കണ്ണി തോന്നി

ജീവിത യാത്രയില്‍ രണ്ടറ്റം മുട്ടിക്കാന്‍
നെട്ടോട്ടമോടുന്ന സാഹസത്തില്‍
വന്നുപോയോ പിഴയെങ്ങാനുമെന്നില്‍നി-
യെന്നെങ്കിലുമറിഞ്ഞീടുമെന്നെ.

കേട്ടു ഞാന്‍ പണ്ടുള്ളവര്‍ ചൊല്ലിയ വാക്യം
"കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞല്ലേ?"
ഒന്നുമെനിയ്ക്കെന്‍ മകളില്‍ നിന്നും വേണ്ട
നന്നായി ജീവിച്ചു കണ്ടാല്‍ മതി.

എന്റെ അമ്മ

എന്റെ അമ്മ
പ്രാതകാലത്തൊരുണര്‍ത്തുപാട്ടായ്
രാത്രികാലങ്ങളില്‍ താരാട്ടായി
എന്നന്തരംഗത്തില്‍ ജീവിതപാഠങ്ങള്‍
ചൊല്ലിപ്പഠിപ്പിച്ചതമ്മയല്ലോ?

കണ്ണീര്‍ തുടയ്ക്കുവാനെത്തുമമ്മ
എന്‍ മുറിവില്‍ മരുന്നേകുമമ്മ
ആദ്യമടിവസ്ത്രം രക്തം പുരണ്ടപ്പോള്‍
ആശ്വാസമായതുമമ്മതന്നെ.

ഒട്ടു കഥകള്‍ വായിച്ചു രസിക്കുവാന്‍
ചെറ്റുമീണത്തില്‍ കവിതകള് ‍ചൊല്ലുവാന്‍
പാഠം പഠിക്കാന്‍, കണക്കുകള്‍ ചെയ്യാന്‍,
പ്രോത്ഹിപ്പിച്ചതുമമ്മതന്നെ.

നല്ല കളിക്കൂട്ടുകാരിയായ്, ചേച്ചിയായ്,
നിന്നുവല്ലോ മാര്‍ഗദര്‍ശിയായെന്നും
ആ സാമീപ്യത്തിന്‍ ഭാഗ്യമേറെയ്നി-
യ്ക്കാസ്വദിച്ചീടുവാനായില്ല, കഷ്ടം!

ആ ദുഃഖമുള്ളിലൊതുക്കി, മനസ്സി-
ലോര്‍മ്മ നിധിയായി കാത്തുകൊണ്ടും
അമ്മ തന്‍ കാല്‍ക്കല്‍ നമിക്കുന്നു ഞാന്‍
എന്നുമനുഗ്രഹമേകിടണേ

Thursday, February 5, 2009

.......................ഫീനിക്സ്..............

മനസ്സിന്നുള്ളിലൊരഗ്നി പര്‍വതം പുകയുന്നുണ്ടേ-
തു നിമിഷവും തയ്യാറായ് ലാവ ഛര്ദിക്കുവാന്‍്
എന്നിട്ടും മുഖമണ്ഡലം തെളിയുന്നു പുഞ്ചിരി തന്‍
പൂത്തിരി വെളിച്ചത്താല്‍, അതാണ്‌ ഞാനെന്‍ സഖേ!

ഡെമോക്ലസിന്‍ വാളുപോലാടുന്നുണ്ട് തലയ്ക്കു മുകളില്‍
പ്രശ്നങ്ങളൊന്നല്ല, രണ്ടല്ല, അസംഖ്യമനവധി,എന്നിട്ടും
നേരമ്പോക്കിന്‍ മാലപ്പടക്കമുതിരുന്നു, പിന്നെ പരക്കുന്നു
ചിരിയുടെ പൊട്ടലും ചീറ്റലും ചുറ്റിലും, അതാണ്‌ ഞാനെന്‍ സഖേ!

കണ്ണിന്നതിര്‍ത്തി ലംഘിച്ചിട്ടൊഴുകാന്‍ തുടങ്ങും
മണിമുത്തിനെ അണ കെട്ടി നിര്‍ത്തീ നിര്‍ബന്ധമായ്
സ്വന്തം കാര്യകര്‍മങ്ങളില്‍ നിരതയായ് തള്ളിനീക്കുന്നു
ദിനം, തിളങ്ങും മിഴിയോടെ, അതാണ്‌ ഞാനെന്‍ സഖേ!

ഓഫീസില്‍ ഉത്തമയാം ഉദ്യോഗസ്ഥ
വീട്ടിലോ സ്നേഹസംപന്നയാമാമ്മ
പിരിമുറുക്കത്തിന്‍ ചുളിവുകള്‍ മറക്കാനെന്നോണ-
മൊരു ചന്ദനക്കുറി നെറ്റിയില്‍, അതാണ്‌ ഞാനെന്‍ സഖേ!

നിശയുടെയന്ധകാരത്തില്‍ അണപൊട്ടിയൊഴുകും
മിഴിനീരിന്നീര്‍പ്പവും തേങ്ങലും ഏറ്റു വാങ്ങുമെന്‍ ശയ്യാതലം
സ്വപ്നത്താലലംകൃതമൊരു നിദ്രാവസ്ഥയെ പുണര്‍ന്നിട്ടനന്തരം
കാലത്തുണര്‍ന്നീ നാടകം തുടരുന്നു, അതാണ്‌ ഞാനെന്‍ സഖേ !

ഇനി ഞാനുറങ്ങട്ടെ.

2001 ജനുവരിയിലാണ് ഗുജറാത്തില്‍ ഭൂമി കുലുക്കം ഉണ്ടായതു. അന്ന് republic ദിന ആഘോഷത്തിനു പോയ സ്കൂള്‍ കുട്ടികളും മരിച്ചിരുന്നു. ആ ഓര്‍മയില്‍ അന്ന് എഴുതിയ കവിതയാണ് . നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.


ഇനി ഞാനുറങ്ങട്ടെ, നഷ്ട സ്വപ്നങ്ങള്‍ തന്റെ
ഭാരിച്ച ഭാണ്ട്ടതിനെ പുണര്‍ന്നും തഴുകിയും
ഊളിയിട്ടിരങ്ങിടാം സുഖ നിദ്രയാം കയ-
മൊന്നതിലെക്കു ചിന്തയോട്ടുമിലാതിന്നു.
ഇല്ല കാത്തിരിക്കുവാനാരെയുമീ രാത്രിയില്‍
അടയ്ക്കാം കതകുകള്‍, അണയ്ക്കാം വിളക്കുകള്‍.
ഗെഹമൊന്നിതില് ഞാനിന്നെകയായ് വാണീടുന്നു
ഊട്ടുവാനുറക്കുവാനാരുമില്ലലോ ചാരെ

നാളൊന്നു കഴിഞ്ഞില്ല ഞാനെന്റെ സല്പുത്രനെ
ലാളിച്ചും ശാസിച്ചിട്ടും വളര്‍ത്തിയതാണല്ലോ
ഒരു വ്യാഴവട്ടം മുന്പെന്‍ പ്രിയന്‍ വിട ചൊല്ലി
മറഞ്ഞാനുപെക്ഷിചിട്ടെന്നെയും മകനെയും
സ്വര്‍ഗത്തില്‍ വസിച്ചീടും ജഗദിശ്വരനിത്ര
സംപ്രീതി അവനോടു തോന്നുവാനറിഞ്ഞില്ല
ഭൂമിയില്‍ ഞാനുമൊന്നാം പിറന്നാളാഘോഷിച്ച
എന്നോമല്‍ കുട്ടനുമന്നേകരായ്! വിധിയിതോ?

എന്നിട്ടും തളര്‍ന്നില്ല, മരവിച്ചില്ല കൈകള്‍
വളര്‍ത്തി എന്‍ കുട്ടനെ കണ്ണുനീരൊഴുക്കാതെ
ഇന്നിപ്പോള്‍ അവനുണ്ടു ഓണങ്ങള്‍ പത്തും മൂന്നും പിരിഞ്ഞതില്ലയെന്നെ ഒരുനാളിതിരുവരെ

ഇന്നലെ ഇന്ത്യ തന്റെ റിപബ്ലിക്‌ ദിനത്തിങ്കല്‍
സ്കൂളാഷോഷങ്ങളില്‍ പന്കെടുക്കുവാനായി
പോയതാണല്ലോ കുട്ടന്‍ ഏഴര വെളുപ്പിനെ
മനസ്സു നിറയവേ കണ്ടതുപോലുമില്ല

പിന്നെയെപ്പോഴോ ഒരു മുപ്പതു മാത്ര നേരം
നമ്മുടെ ഭൂമിയൊന്നു കുലുങ്ങി ചെറുങ്ങനെ
ചിന്തിക്കുവാനുമൊന്നും മനസ്സിലാക്കുവാനും
ഇടയേ ലഭിച്ചില്ല, തീര്‍ന്നെല്ലാമതിന്‍ മുന്‍പെ

എന്റെ വീടിനേറ്റില്ല പോറലൊന്നുപോല്‍
തകര്‍ന്നതേറെ വീടും ഏറെ ജീവിതങ്ങളും
എണ്ണുവാനാവാത്തത്ര മാതാപിതാക്കന്മാരും
ബാലികാ ബാലന്മാരും പരലോകത്തെ പൂകി ഉണ്ണിക്കുട്ടനുമതിലൊരുവനായിപ്പോയി
മിണ്ടാതെ പറയാതെ എന്നെ വിട്ടവന്‍ പോയി

എത്രയെത്ര സ്വപ്‌നങ്ങള്‍ നെയ്തതാണെന്‍ മാനസ
തറിയില്‍ നിറമുള്ള ഊട് പാവുകളോടെ
കുട്ടന്റെ ജീവനറ്റ ദേഹത്തെ വീക്ഷിച്ചപ്പോള്‍
തകര്‍ന്നു പോയതെന്റെ സ്വപ്നവും ഹൃദയവും
വറ്റിപ്പോയ് കണ്ണീര്‍ ധാര, ഉണങ്ങിപ്പോയി കണ്‍കള്‍
മനസ്സു കരിങ്കല്ലായ് മാറ്റും ഞാനിന്നെങ്ങനെ

സന്ധ്യകളിരുട്ടായി മാറുന്ന വേളയിങ്കല്‍്
കളിച്ചു തളര്‍ന്നിട്ടു മടങ്ങില്ലെന്‍ കണ്മണി
വിശപ്പോടെന്‍ കയ്യിലെ ഉരുളയുണ്ണുകില്ല
താരാട്ടുപാട്ടും കേട്ടിട്ടരികത്തുറങ്ങില്ല

കാത്തിരിക്കുന്നതാരെയീ കാളരാത്രിയില്‍ ഞാന്‍ വിളക്കുമണച്ചിട്ടങ്ങുറങ്ങാന്‍ കിടക്കാലോ
ഇനി ഞാനുറങ്ങട്ടെ, നഷ്ട സ്വപ്നങ്ങള്‍ തന്റെ
ഖജനാവിനെ പുണര്‍ന്നുറങ്ങാം നിശ്ചിന്തയായ്
എന്നാലുമായീടുമോ എനിക്കിന്നുറങ്ങുവാന്‍
കണ്മുന്‍പില്‍ കാണുന്നതെന്‍ കുട്ടന്റെ രൂപം മാത്രം
വെളിയിലെത്ര പൈതങ്ങള്‍ അമ്മയില്ലാതെയുണ്ട്
എത്ര മാതാവിന്‍ മക്കളിന്നലെ മരിച്ചുപോയ്‌
ആ പിഞ്ചു പൈതങ്ങള്‍ക്ക് പാലൂട്ടിടുവാന്‍ പിന്നെ
ആ മാതാപിതാക്കള്‍ തന്‍ കണ്ണുനീര്‍ തുടക്കുവാന്‍
എന്റെ കൈകാലുകള്‍ക്കു ശക്തിയുള്ളിടത്തോളം
എങ്ങിനെ സാദ്ധ്യമാകുമെനിക്കിന്നുറങ്ങുവാന്‍

നാളത്തെ പ്രഭാതത്തെ കാത്തു ഞാനിരിക്കുന്നു കാര്യങ്ങളേറെയുന്‍ടു ചെയ്തു തീര്‍ക്കുവാനായി
വിളിച്ചിടുന്നു ലോകം എന്‍ കാര്യ ക്ഷമതയെ
ലോകദുഃഖത്തിന്‍ മുന്പിലെന്‍ ദുഃഖമെത്ര തുഛം
ഇല്ല കാത്തിരിക്കുവാനാരെയുമീ രാത്രിയില്‍
അടയ്ക്കാം കതകുകള്‍, അണയ്ക്കാം വിളക്കുകള്‍
കാത്തിരിക്കുന്നു ലോകം എന്നുടെ സഹായത്തെ
തുറക്കാം കതകുകള്‍ വീടിന്റെ മനസ്സിന്റെ
അമ്മമാരുടെ കണ്ണീര്‍ തുടക്കാന്‍ വരുന്നു ഞാന്‍
ഉണ്ണികളെയൂട്ടുവാനുറക്കാന്‍ വരുന്നു ഞാന്‍
ഉറങ്ങാമെനിക്കിന്നു ചിന്തയൊന്നുമില്ലാതെ
എങ്കിലുമുറങ്ങുവാനെനിക്കാകുന്നില്ലലോ
കുട്ടന്റെ കൂട്ടുകാരും അവര്‍ തന്നമ്മമാരും
കരയുന്നിടത്തോളം ഉറങ്ങുതെങ്ങനെ
നാളത്തെ പ്രഭാതത്തെ കാത്തു ഞാനിരിക്കുന്നു
കാര്യങ്ങളേറെയുന്‍ടു ചെയ്തു തീര്‍ക്കുവാനായി

ഹേമ